ആര്‍ദ്രമാം സന്ധ്യകള്‍

Wednesday, February 11, 2009

മറന്നിട്ടില്ല, മറക്കില്ലൊരിക്കലും

മറന്നിട്ടില്ല, ഞാൻ മറക്കില്ലൊരിക്കലും
ഓർമ്മ തൻ മണിച്ചെപ്പിൽ
തിളങ്ങുന്ന മുത്തായി
അന്നുമിന്നും ഇനി നാളെയുമൊരുപോലെ
എൻ മനതാരിൽ വിളങ്ങിടും നീ...

കണ്ടുമുട്ടുമോ തമ്മിലിനി ദൈവമേ
കണ്ടാലുമെന്തു പറഞ്ഞിടാവൂ
പണ്ടു നാം പങ്കുവെച്ചൊരു നിമിഷങ്ങൾ
ഉണ്ടിപ്പോഴുമെൻ ഹൃത്തടത്തിൽ ...
കടന്നുപോയ വേനൽ, വർഷശിശിരങ്ങൾ
പോള്ളയാം മന്ദഹാസത്തിലൊതുക്കുമോ?

നീളമാമീടവേളതന്നിൽ
ഒരു തുണ്ടു കടലാസ്സിൽ ഒരു വാക്കു പോലു-
മെഴുതുവാൻ സമയമില്ലാതിരിക്കവെ
കഷണഭംഗൂരമീ ഇഹത്തിലെ ബന്ധങ്ങൾ
ഇക്ഷണംവേദനോയടറിയുന്നു ഞാൻ...
എങ്കിൽ പിന്നെന്തിനു-എന്തിനെന്നു
എന്നുള്ളം മന്ത്രണം ചെയ്യുന്നു
എന്തിനു വെറുമൊരു നഷ്ടവസന്തമായി?
ചുടുനിശ്വാസങ്ങളും, വിലാപസ്വരങ്ങളും
ദീർഘം പ്രതിധ്വനിച്ചീടുവാനൊ?

മറന്നിട്ടില്ല, ഞാൻ മറക്കില്ലൊരിക്കലും
ഓർമ്മ തൻ മണിച്ചെപ്പിൽ
തിളങ്ങുന്ന മുത്തായി
അന്നുമിന്നും ഇനി നാളെയുമൊരുപോലെ
എൻ മനതാരിൽ വിളങ്ങിടും നീ...

Wednesday, December 28, 2005

നിസ്സംഗത

ബസ്സു വളവു ചുറ്റി സ്റ്റാന്‍ഡിന്റെ ഉള്ളിലേക്കു കേറി നിന്നു.അപ്പോഴേക്കും ഇറങ്ങാനുള്ള യാത്രക്കാര്‍ തിക്കി തിരക്കി വതില്‍ക്കലേക്കു നീങ്ങി. ബസ്സിലേക്കു കേറാനുള്ളവര്‍ ഓടി അടുക്കുന്നുണ്ടായിരുന്നു. ഇനിയും യാത്ര ചെയ്യാനുള്ളവര്‍ ഈ പരാക്രമം നിസ്സംഗതയോടെ നോക്കിയിരുന്നു. ചിലര്‍ ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. മറ്റു ചിലര്‍ ഒഴിഞ്ഞ സീറ്റുകളിലേക്കു നീങ്ങി. ഭദ്രയുടെ സ്റ്റോപ്‌ എത്താന്‍ ഇനിയും കുറച്ചു ദൂരമുണ്ട്‌. അവള്‍ സീറ്റിലേക്കു ചാഞ്ഞിരുന്നു, മറ്റു യാത്രക്കാരുടെ മുഖഭാവങ്ങള്‍ കൌതുകത്തോടെ നോക്കിയിരുന്നു. ചിലരുടെ മുഖത്ത്‌ ഇറങ്ങാനുള്ള സ്ഥലമെത്തിയതിന്റെ ആശ്വാസം,ചിലരുടെ മുഖത്ത്‌ ഏതോ കാത്തിരിപ്പിന്റെ അന്ത്യം വന്നെത്തിയതിന്റെ ഉന്മേഷം, മറ്റുചിലരുടെ മുഖത്തു അവശത, യാത്രാക്ഷീണം.

ഡ്രൈവര്‍ ചാടിയിറങ്ങി, പിന്നാലെ കണ്ടക്ട്ടറും. കിളി മാത്രം ബസ്സിന്റെ വാതില്‍ക്കല്‍ തന്നെ നിന്നു. അയാള്‍ ഒരു മുഷിഞ്ഞ തോര്‍ത്തു കൊണ്ട്‌ മുഖത്തെ വിയര്‍പ്പു തുടച്ചു. ബസ്സു പോകുന്ന വഴിയിലുള്ള സ്ഥലപ്പെരുകള്‍ വിളിച്ചു കൂവിക്കൊണ്ടിരുന്നു.
പുതിയ യാത്രക്കാര്‍ ധ്രുതിയില്‍ ബസ്സിന്റെ ഉള്ളിലേക്കു ച്ചാടി ക്കയറി. ബസ്സു പുറപ്പെടാന്‍ ഇനിയും സമയമുണ്ടെന്നറിഞ്ഞിട്ടും ഉള്ളില്‍ ക്കേറി,നല്ല സീറ്റുകള്‍ പിടിക്കാനുള്ള പരാക്രമം. ബസ്സിനുള്ളില്‍ ഇഷ്ടം പോലെ ഒഴിഞ്ഞ സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും എല്ലാവര്‍ക്കും ഒരു തരം മത്സരഭാവമാണു.ഒപ്പമുള്ളവരെ തള്ളിമാറ്റി മുന്‍പിലെത്താനുള്ള മനുഷ്യന്റെ ജന്മവാസന!

ഒരു പെണ്‍കുട്ടി- കണ്ടാല്‍ കോളേജില്‍ പഠിക്കുന്നതാണെന്നു തൊന്നും,രണ്ടു വലിയ ബാഗും തൂക്കി ബസ്സിന്റെ വാതില്‍ക്കലെത്തി. പെണ്‍കുട്ടി ‌കിളിയോടു എന്തോ സംശയം തീര്‍ത്തതിനു ശേഷം കഷ്ടപ്പെട്ടു ബസ്സിന്റെ ഉള്ളിലേക്കു വലിഞ്ഞു കേറി. കിളിയുടെ മുഖത്തു നീരസം വ്യക്തമായി നിഴലിച്ചിരുന്നതു ഭദ്ര ശ്രദ്ധിച്ചു.
അയാള്‍ നാവിനടിയില്‍ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടി ഒരു പക്ഷെ സ്റ്റുഡന്റ്സ്‌ കണ്‍സ്സെഷന്‍ കുറിച്ചു ആരാഞ്ഞതായിരിക്കണമെന്നു ഭദ്ര ഊഹിച്ചു.
"തിരക്കു കൂടിയാല്‍ സീറ്റ്‌ ഒഴിഞ്ഞു കൊടുക്കണ്ടീരും"- അയാള്‍ പെണ്‍കുട്ടിയെ പരുഷമായി ഓര്‍മപ്പെടുത്തി.പെണ്‍കുട്ടി തലയാട്ടി. ആ കുട്ടി ഏതോ കോളെജ്‌ ഹോസ്റ്റലില്‍ നിന്നു സ്വന്തം നാട്ടിലേക്കു പോകുന്നതായിരിക്കണമെന്നു ഭദ്ര കണക്കുകൂട്ടി.

ഒരു പരിചിത ഗന്ധം ഭദ്രയുടെ മൂക്കിലേക്കു തുളഞ്ഞു കേറി. അസ്വാസ്ഥ്യത്തോടെ അവള്‍ പുറത്തേക്കു നോക്കി- ദുര്‍ഗന്ധത്തിന്റെ ഉത്ഭവ സ്ഥാനം കണ്ണുകളില്‍ പതിഞ്ഞു. നെറ്റി ചുളിച്ചു കൊണ്ടു അവള്‍ ധ്രുതിയില്‍ കണ്ണുകള്‍ പിന്‍ വലിച്ച്‌, അപ്പുറത്തെ ചുവരുകളില്‍ പതിച്ചിരുന്ന സിനിമ പരസ്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. തീയറ്ററില്‍ പോയി ഒരു സിനിമ കണ്ട നാള്‍ മറന്നുവെന്നവള്‍ ഓര്‍മിച്ചു.

ഒരു 10-11 വയസ്സു തോന്നിക്കുന്ന ഒരു ആണ്‍കുട്ടി ബസ്സിലേക്കു കേറുന്നതു ഭദ്ര ശ്രദ്ധിച്ചു. അവന്റെ കഴുത്തില്‍കൂടി ഒരു മലക്കെ തുറന്ന പെട്ടിയും കയ്യില്‍ ഒരു പിടി പേനകളും ഉണ്ടായിരുന്നു. അവന്‍ ആ പേനകളുടെ ഗുണങ്ങള്‍ ഉറക്കെ വര്‍ണ്ണിക്കുന്നതു അവള്‍ കൌതുകത്തോടെ കേട്ടിരുന്നു. അവന്റെ കണ്ണുകളില്‍ നിരാശയും അവശതയും, നിഴലിച്ചിരുന്നതായി ഭദ്രക്കു അനുഭവപ്പെട്ടു.
മറ്റാരും ആ കുട്ടിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഭദ്ര അവനെ അടുത്തേക്കു വരാന്‍ ആംഗ്യം കാണിച്ചു. കുട്ടി പ്രതീക്ഷയോടെ ഭദ്രയുടെ അടുക്കലെത്തി. അവള്‍ വില പേശാതെ തന്നെ നാലു പേന വാങ്ങി. പയ്യന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം കണ്ടു അവള്‍ കൃതാര്‍ത്ഥയായി.പേനകള്‍ എഴുതുമോ ആവൊ എന്നവള്‍ ഒരു നിമിഷം ആലോചിച്ചു- ങാ- എഴുതിയില്ലെങ്കിലും സാരമില്ല എന്നവള്‍ തീര്‍ച്ചപ്പെടുത്തി.

പെട്ടെന്നു പുറത്തു നിന്നു ഒരു ബഹളം കേട്ടു, ഭദ്രയുടെ ശ്രദ്ധ അവിടേക്കു തിരിഞ്ഞു. ഒരു പറ്റം കുട്ടികള്‍ ഒരു സ്ത്രീയെ ശല്യപ്പെടുത്തുകയായിരുന്നു. സ്ത്രീയുടെ വസ്ത്രങ്ങള്‍ മുഷിഞ്ഞതും അലങ്കോലപ്പെട്ടതുമായിരുന്നു. അവരുടെ മുടിയാകെ ജടപിടിച്ചു വൃത്തികെട്ടതായിരുന്നു. ആ പാവം സ്ത്രീ ഒരു മാനസിക രോഗിയായിരുന്നിരിക്കണമെന്നു ഭദ്ര ഊഹിച്ചു. അവര്‍ ഒരു കീറ സഞ്ചി തന്റെ മാറോടടക്കിപ്പിടിച്ചിരുന്നു. അവരുടെ കണ്ണുകളില്‍ ഭീതി നിഴലിച്ചിരുന്നു. കുട്ടികള്‍ ഒട്ടും ദയയില്ലാതെ ആ സ്ത്രീയെ പിന്തുടരുന്നതു കണ്ടു ഭദ്രക്കു കഷ്ടം തോന്നി.
കുട്ടികള്‍ ആര്‍ത്തു ചിരിച്ചുകൊണ്ടു സ്ത്രീയുടെ കയ്യില്‍നിന്നും ആ സഞ്ചി തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിഭ്രാന്തയായ സ്ത്രീ കുട്ടികളില്‍ നിന്നു ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ തട്ടിതടഞ്ഞു നിലത്തു വീണു, സഞ്ചി അവരുടെ കയ്യില്‍ നിന്നു തെറിച്ചുപോയി. കുട്ടികള്‍ സഞ്ചി എത്തിപ്പിടിച്ചതും ആ പാവം സ്ത്രീയുടെ ഒരു ദീനരോദനം ഭദ്രയുടെ കാതുകളില്‍ പതിഞ്ഞു- ചുറ്റും ബസ്സു കാത്തുനിന്നവര്‍ നിശ്ചേഷ്ടരായി കാഴ്ച്ച കാണുകയായിരുന്നു-

ആ നിമിഷത്തില്‍ ബസ്സു പുറപ്പെടുന്നതു ഭദ്രയറിഞ്ഞു...അവള്‍ അവസാനമായി തിരിഞ്ഞു നോക്കി- കുട്ടികള്‍ സഞ്ചിയിലെ സാധനങ്ങള്‍ പുറത്തെക്കു വലിച്ചിടുകയായിരുന്നു, സ്ത്രീ ഉറക്കെ കരയുന്നുമുണ്ടായിരുന്നു- ജനം അപ്പോഴും കാഴ്ച്ച കാണുകയായിരുന്നു...ഭദ്ര സീറ്റിലേക്കു ചാഞ്ഞ്‌, കണ്ണുകള്‍ ഇറുക്കിയടച്ചു. ആ സ്ത്രീയുടെ കരച്ചില്‍ അവളുടെ കാതുകളില്‍ അലച്ചുകൊണ്ടിരുന്നു....ഒരിറ്റു കണ്ണുനീര്‍ അവളുടെ കവിളിലൂടെ ഒഴുകുന്നതവളറിഞ്ഞു...

Wednesday, December 21, 2005

സൌഹൃദം

മനസ്സിന്റെ മണിചെപ്പില്‍ സൂക്ഷിച്ചു വെക്കാന്‍ ഒരു മണിമുത്ത്‌. മരണത്തിന്റെ മഹാസമുദ്രം പോലും നമ്മെ വിട്ടു പിരിയുമ്പോള്‍, അജ്ഞാതമായ ഏതോ കരകളില്‍ നിന്ന് വിരല്‍ നീട്ടിനീട്ടിയെത്തുന്ന ഒരു കുളിരു-അത്തരമൊരു സൌഹൃദത്തില്‍ കൊതിക്കാത്തവരായി ഈ ഭൂമിയില്‍ ആരുണ്ട്‌?"

...പക്ഷെ ചില ഏകാന്തവേളകളില്‍ നീ ഒറ്റക്കാവുമ്പോള്‍, അകാരണവും, അവ്യാഖ്യേയവുമായൊരു വിഷാദം നിന്നേ വന്നു മൂടുമ്പോള്‍, നമുക്കു പ്രിയങ്കരമായിരുന്ന ഏതെങ്കിലും ഒരു പുസ്തകമെടുക്കുക,എന്നിട്ട്‌ നാം ഏത്‌ അദ്ധ്യായം, ഏതു പുറം, ഏതു വരികള്‍ വായിക്കുമ്പോഴാണൊ നമ്മുടെ കണ്ണുകള്‍ ഈറനണിഞ്ഞതു, ആ വരികള്‍ നീ വീണ്ടും വായിക്കുക- കണ്ണുകളടച്ചു, നിന്റെ ചാരത്തില്ലാത്ത ഈ സുഹൃത്തിനായി കൈ നീട്ടുക-ഹാ എന്റെ പ്രിയ സുഹൃത്തേ,ഞാന്‍ വളരെ തരളതയോടും, അഗാധതയോടും സ്നേഹിച്ചിരുന്ന എന്റെ ഏക സുഹൃത്തേ....
-Turgenev

ഓരോ പ്രവൃത്തിയും ഓരോ ബന്ധവും നിശ്ശബ്ദതയുടെ പട്ടുനൂലിഴകളാല്‍ ആവരണം ച്ചെയ്യപ്പെട്ടിരിക്കുന്നു. സൌഹൃദത്തിനു ഭാഷ /വാക്കുകള്‍ ആവശ്യമില്ല. ഏകാന്തതയുടെ വിഹ്വലതകളില്‍ സ്വയം ഒരുക്കുന്ന സമാശ്വാസമാണത്‌."


ലോകം മുഴുവന്‍ ഇരുളില്‍ മറയുമ്പോള്‍ അജ്ഞാതമായ ഏതോ ദിക്കില്‍ നിന്നു കടന്നെത്തുന്ന ഒരു സ്വരം, ഒരു സാന്ത്വനം, ഒരു സ്പര്‍ശം,അതാണു സൌഹൃദം!
-
Dag Hammarskjold

Sunday, December 18, 2005

അന്ധാളിപ്പു

അങ്ങിനെ ഒരു പുതിയ ലോകം എന്റെ മുന്‍പില്‍ തെളിഞ്ഞു. എത്രയെത്ര മലയാളം ബ്ലൊഗുകള്‍. ഒരോ താളുകളിലൂടെ കണ്ണോടിച്ചപ്പോള്‍, ദാ പരന്നു കിടക്കുന്നു ഒരു നീളമെറിയ പട്ടിക... ഇപ്പൊളീ ബ്ലോഗ്സെല്ലം വായിക്കാനുള്ള പരക്കം പാച്ചിലാണു :-) ആകെ ഒരു പരിഭ്രമം- ചില ബ്ലോഗ്സിലൂടെ കണ്ണോടിച്ചപ്പോള്‍ , എന്റെ ഭാഷയെ കുറിച്ചൊരു ശങ്ക മനസ്സില്‍ തലപൊക്കി. എനിക്കു എത്രത്തോളം ഭംഗിയായി എഴുതാന്‍ പറ്റുമെന്നു അറിയില്ല- സാഹിത്യ ഭാഷ - എനിക്കത്ര പരിചയം പോര- എന്നാല്‍ പിന്നെ സംസാര ഭാഷയില്‍ തന്നെയാവാം എഴുത്തെന്നു വെച്ചു - ഉച്ചാരണവും, ലിപിയും തമ്മിലുള്ള വ്യത്യാസങ്ങളിലൂടെ പരതി നടക്കുകയാണു ഞാന്‍....

മലയാളത്തില്‍ ബ്ലോഗ്‌ ച്ചെയ്യാന്‍ കഴിയുമെന്നു മനസ്സിലാക്കിയപ്പോള്‍ ആകെ ഒരു ഉത്സാഹം,ഒരാവേശം-എന്തൊക്കെയോ കുറേ കുത്തിക്കുറിക്കുവാന്‍ തോന്നുന്നു- എന്നാല്‍ പ്രത്യേകിച്ചൊന്നും എഴുതുവാന്‍ കിട്ടുന്നുമില്ല- ഇങ്ങനെ ഒരു പ്രപഞ്ചം മറഞ്ഞു കിടപ്പുണ്ടായിരുന്നു എന്നു ഞാന്‍ അറിഞ്ഞതേയില്ല- ആ ...സാരമില്ല- ഇനി കുറേശ്ശെയായി- ഇവിടെയൊക്കെ ചുറ്റിക്കാണണം- ആസ്വദിക്കണം…

Friday, December 16, 2005

ഈ തീരവും തേടി...

ഈ തീരത്തില്‍ എത്തിച്ചേരാന്‍ ഇത്തിരി കഷ്ടപ്പെട്ടു. ഹാവു....ക്ഷീണിച്ചു...ഇനി ലെശം വിശ്രമിക്കട്ടെ....എന്നാലും സമാധാനമായി....സംത്രുപ്തി തോന്നുന്നു....
 
Personal Blogs by Indian Bloggers